Sunday 22 September 2013

ദിനാഘോഷങ്ങള്‍

ഓണോത്സവം 2013
ഈ വര്‍ഷത്തെ ഓണോത്സവം വൈവിധ്യമാര്‍ന്ന പരിപാടികളോടെ നടന്നു .പ്രവര്‍ത്തനങ്ങള്‍ക്ക് ദീപം തെളിച്ചു പി റ്റി എ പ്രസിഡണ്ട്‌ ശ്രീ നാഗേന്ദ്രന്‍ നാന്ദി കുറിച്ചു.
അത്തപ്പൂക്കളമത്സരം നടന്നു 
വിവിധ കലാപരിപാടികള്‍ കൂട്ടുകാര്‍ അവതരിപ്പിച്ചു 



ഉറിയടി മത്സരം നടന്നു 


ആദരണീയനായ മുനിസിപ്പല്‍ ചെയര്‍മാന്‍ ശ്രീ എസ് എസ് ജയകുമാര്‍ അവര്‍കളുടെ കൂട്ടുകാര്‍ക്കുള്ള ഓണസമ്മാനമായി ഓണസദ്യ നടന്നു .


ഓണോത്സവത്തോടനുബന്ധിച്ച് "കതിര് " പത്രം പുറത്തിറക്കി .


Tuesday 10 September 2013

വായനാകുറിപ്പ്

മഴ ഒരു വിശുദ്ധഗ്രന്ഥം.......


ഇതു ഒരു മഴപ്പുസ്തകം . മഴ എന്ന അത്ഭുതത്തെ ഈ കൊച്ചുപുസ്തകത്തില്‍ നിറച്ചിരിക്കുന്നു . മഴ മലയാളിക്കും കര്‍ഷകനും അനുഗ്രഹമാണെങ്കിലും അതിനു ഒരേ സമയം നമ്മെ രക്ഷിക്കാനും ശിക്ഷിക്കാനും കഴിയും . പ്രശസ്ത എഴുത്തുകാരായ ശ്രീ ടോമി ചിറ്റേറ്റ്കുളവും ഫൈസല്‍ ബിന്‍ അഹമ്മദുമാണ് ഈ പുസ്തകത്തില്‍ മഴയുടെ വിസ്മയങ്ങളെ കണ്ടെത്തി ശേഖരിച്ചിരിക്കുന്നത് . മഴ ഹിന്ദുസ്ഥാനി സംഗീതം പോലെയാണ് നമുക്ക് അനുഭവപ്പെടുന്നത് . മലയാളിയുടെ ജീവിതത്തിലേയ്ക്ക് എത്തുന്ന നിധിയാണ് മഴ . അതില്ലെങ്കില്‍ നമ്മുടെ ജീവന്‍ തളിര്ക്കുകയോ പുഷ്പ്പിക്കുകയോ ചെയ്യില്ല . നവംനവങ്ങളായ സൃഷ്ട്ടികള്‍ ഉണ്ടാവുകയില്ല . ദൈവത്തിന്‍റെ സ്വന്തം നാടായ കേരളത്തില്‍ ആവശ്യത്തിന് മഴ ലഭിക്കുന്നുണ്ട് . അനുഗ്രഹവര്‍ഷമായും കുലംകുത്തിയൊഴുകുന്ന ഉല്ലാസമായും കര്‍ക്കിടകത്തിലെ കണ്ണുനീരായും മഴ നമ്മുടെ അരികിലെത്തുന്നു . കേരളത്തിലെ കാര്‍ഷിക ജനതയ്ക്കും അതിന്റെ സംസ്കാരത്തിനും മഴയില്ലാതെ ജീവിക്കാന്‍ സാധിക്കില്ല . 
                       മഴയുടെ മാഹാത്മ്യം ഈ പുസ്തകം വിളിച്ചോതുന്നു . അത് തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകതയും....... പുരാതന കവികളില്‍ ഒരാളായ എഴുത്തച്ഛന്റെ കവിതകള്‍ മുതല്‍ ഇപ്പോഴത്തെ പുതു തലമുറയിലെ ധന്യാരാജിന്റെ മഴക്കവിതകള്‍ വരെ ഇതിലുണ്ട് . അതുപോലെ തകഴി ശിവശങ്കരപ്പിള്ളയുടെ വെള്ളപ്പൊക്കവും ആധുനിക കഥാകാരനായ രൂപേഷ്‌ പോളിന്റെ മഴ കഥാപാത്രമായി വരുന്ന കഥകളും ഇതിലുണ്ട് . മഴയുടെ സൗന്ദര്യവും പരിശുദ്ധിയും തനിമയോടെ വരച്ചു കാട്ടുന്ന മനോഹര സൃഷ്ട്ടികള്‍ എല്ലാം സമാഹരിച്ചിരിക്കുന്നു ഈ പുസ്തകത്തില്‍ ........
                       മഴയുടെ പല പ്രത്യേകതകളും ഈ മഴപ്പുസ്തകത്തില്‍ ആവിഷകരിചിട്ടുണ്ട് . മഴ വില്ലനായും നായകനായും ഈ കഥകളിലും കവിതകളിലും പ്രത്യക്ഷപ്പെടുന്നു . പല സൃഷ്ട്ടികളിലും പുതുമഴയുടെ കുളിരും മഴവരുമ്പോള്‍ ഉള്ള സന്തോഷവും വിവരിക്കുന്നു . ചിലത് വായനക്കാരില്‍ സന്തോഷവും ചിലവ പേടിയും നിറയ്ക്കുന്നു .എങ്കിലും മഴ അമൂല്യമാണെന്ന് ഈ പുസ്തകം വിളിച്ചോതുന്നു . ഇടവം മുതല്‍ തുലാത്തോളം വരെയുള്ള മഴക്കവിതകള്‍ ഇതില്‍ ആവിഷ്കരിച്ചിട്ടുണ്ട് . 
                      പഴയ കാല കവിതയിലെയും ആധുനിക കവിതയിലെയും മഴയുടെ സാന്നിധ്യം ഒരുപോലെയല്ല . ഈ പുസ്തകത്തിലെ ആദ്യത്തെ കവിതയായ എഴുത്തച്ഛന്റെ ഋതുവര്‍ണ്ണനയില്‍ മഴയെക്കുറിച്ചുള്ള ധാരാളം വര്‍ണ്ണനകലുണ്ട് .അതുപോലെ ചെറുശ്ശേരിയുടെ കുചേലസദ്‌ഗതിയും കുഞ്ചന്‍നമ്പ്യാരുടെ ഗോവര്ധന ചരിതവുമെല്ലാം പഴയകാല മഴക്കവിതകളാണ് . എന്നാല്‍ ഷീജ വക്കം , ധന്യാരാജ് എന്നിവരുടെ കവിതകള്‍ എനിക്ക് ഇഷ്ട്ടപ്പെട്ടു . ആര്‍ക്കും പെട്ടെന്ന് മനസ്സിലാക്കാന്‍ കഴിയുന്ന തരത്തിലുള്ള ഭാഷ അതാണ്‌ പ്രത്യേകത . പഴയ കാല കവിതകളില്‍ ചിലത് നമുക്ക് മനസ്സിലാക്കാന്‍ പ്രയാസമാണ് . പഴയകാല കവിതകളെയും ആധുനിക കവിതകളെയും തമ്മില്‍ വിശകലനം ചെയ്യാന്‍ ഈ പുസ്തകം പര്യാപ്തമാണ് . 
                        ഈ പുസ്തകത്തിലെ  എല്ലാ ചിത്രങ്ങളും വിഷയത്തോട് നീതി പുലര്‍ത്തുന്നു . പലതും ഫോട്ടോകളാണ് . കൊടിയ വേനലില്‍കരിഞ്ഞുണങ്ങിയ മരത്തിലെ ഒരു ശാഖയിലിരുന്നു ദൂരെയുള്ള മേഘങ്ങളെ കണ്ണിമവെട്ടാതെ നോക്കുന്ന ഒരു പക്ഷിയുടെ ചിത്രവും പുതുമഴയില്‍ തുള്ളിക്കളിക്കുന്ന ഒരു കുട്ടിയുടെ ചിത്രവും എനിക്ക് ഏറെ  ഇഷ്ട്ടപ്പെട്ടു . 
ഈ പുസ്തകത്തിന്റെ ആമുഖകുറുപ്പില്‍ പറഞ്ഞിരിക്കുന്നത് പോലെ 
മഴ ഒരു വലിയ പുസ്തകമാണ് .....
വിശേഷാവസരങ്ങളില്‍ 
അധികമായി വായിക്കപ്പെടുന്ന 
വിശുദ്ധ ഗ്രന്ഥമാണ് .........
                      മലയാളിയുടെ ജീവിതത്തിന്റെ ഭാഗം  തന്നെയായ മഴയുടെ സമൃദ്ധിയും പ്രളയവും ഈ പുസ്തകത്തിലൂടെ നമ്മുടെ ഹൃദയത്തിലേയ്ക്ക് ഒഴുകിയെത്തുന്നു . ഇതു വായിച്ചുകഴിയുമ്പോള്‍ ലഭിക്കുന്ന മഴയനുഭവം ഒന്ന് വേറെ തന്നെയാണ് . ഈ പുസ്തകം കണ്ടെത്തി വായിക്കൂ....... എന്റെ അനുഭവങ്ങള്‍ നിങ്ങളിലേയ്ക്കും പകരട്ടെ .......
                                                                തയ്യാറാക്കിയത് 
   
                   ആര്‍ച്ച                                                       VII A