Tuesday 10 September 2013

വായനാകുറിപ്പ്

മഴ ഒരു വിശുദ്ധഗ്രന്ഥം.......


ഇതു ഒരു മഴപ്പുസ്തകം . മഴ എന്ന അത്ഭുതത്തെ ഈ കൊച്ചുപുസ്തകത്തില്‍ നിറച്ചിരിക്കുന്നു . മഴ മലയാളിക്കും കര്‍ഷകനും അനുഗ്രഹമാണെങ്കിലും അതിനു ഒരേ സമയം നമ്മെ രക്ഷിക്കാനും ശിക്ഷിക്കാനും കഴിയും . പ്രശസ്ത എഴുത്തുകാരായ ശ്രീ ടോമി ചിറ്റേറ്റ്കുളവും ഫൈസല്‍ ബിന്‍ അഹമ്മദുമാണ് ഈ പുസ്തകത്തില്‍ മഴയുടെ വിസ്മയങ്ങളെ കണ്ടെത്തി ശേഖരിച്ചിരിക്കുന്നത് . മഴ ഹിന്ദുസ്ഥാനി സംഗീതം പോലെയാണ് നമുക്ക് അനുഭവപ്പെടുന്നത് . മലയാളിയുടെ ജീവിതത്തിലേയ്ക്ക് എത്തുന്ന നിധിയാണ് മഴ . അതില്ലെങ്കില്‍ നമ്മുടെ ജീവന്‍ തളിര്ക്കുകയോ പുഷ്പ്പിക്കുകയോ ചെയ്യില്ല . നവംനവങ്ങളായ സൃഷ്ട്ടികള്‍ ഉണ്ടാവുകയില്ല . ദൈവത്തിന്‍റെ സ്വന്തം നാടായ കേരളത്തില്‍ ആവശ്യത്തിന് മഴ ലഭിക്കുന്നുണ്ട് . അനുഗ്രഹവര്‍ഷമായും കുലംകുത്തിയൊഴുകുന്ന ഉല്ലാസമായും കര്‍ക്കിടകത്തിലെ കണ്ണുനീരായും മഴ നമ്മുടെ അരികിലെത്തുന്നു . കേരളത്തിലെ കാര്‍ഷിക ജനതയ്ക്കും അതിന്റെ സംസ്കാരത്തിനും മഴയില്ലാതെ ജീവിക്കാന്‍ സാധിക്കില്ല . 
                       മഴയുടെ മാഹാത്മ്യം ഈ പുസ്തകം വിളിച്ചോതുന്നു . അത് തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകതയും....... പുരാതന കവികളില്‍ ഒരാളായ എഴുത്തച്ഛന്റെ കവിതകള്‍ മുതല്‍ ഇപ്പോഴത്തെ പുതു തലമുറയിലെ ധന്യാരാജിന്റെ മഴക്കവിതകള്‍ വരെ ഇതിലുണ്ട് . അതുപോലെ തകഴി ശിവശങ്കരപ്പിള്ളയുടെ വെള്ളപ്പൊക്കവും ആധുനിക കഥാകാരനായ രൂപേഷ്‌ പോളിന്റെ മഴ കഥാപാത്രമായി വരുന്ന കഥകളും ഇതിലുണ്ട് . മഴയുടെ സൗന്ദര്യവും പരിശുദ്ധിയും തനിമയോടെ വരച്ചു കാട്ടുന്ന മനോഹര സൃഷ്ട്ടികള്‍ എല്ലാം സമാഹരിച്ചിരിക്കുന്നു ഈ പുസ്തകത്തില്‍ ........
                       മഴയുടെ പല പ്രത്യേകതകളും ഈ മഴപ്പുസ്തകത്തില്‍ ആവിഷകരിചിട്ടുണ്ട് . മഴ വില്ലനായും നായകനായും ഈ കഥകളിലും കവിതകളിലും പ്രത്യക്ഷപ്പെടുന്നു . പല സൃഷ്ട്ടികളിലും പുതുമഴയുടെ കുളിരും മഴവരുമ്പോള്‍ ഉള്ള സന്തോഷവും വിവരിക്കുന്നു . ചിലത് വായനക്കാരില്‍ സന്തോഷവും ചിലവ പേടിയും നിറയ്ക്കുന്നു .എങ്കിലും മഴ അമൂല്യമാണെന്ന് ഈ പുസ്തകം വിളിച്ചോതുന്നു . ഇടവം മുതല്‍ തുലാത്തോളം വരെയുള്ള മഴക്കവിതകള്‍ ഇതില്‍ ആവിഷ്കരിച്ചിട്ടുണ്ട് . 
                      പഴയ കാല കവിതയിലെയും ആധുനിക കവിതയിലെയും മഴയുടെ സാന്നിധ്യം ഒരുപോലെയല്ല . ഈ പുസ്തകത്തിലെ ആദ്യത്തെ കവിതയായ എഴുത്തച്ഛന്റെ ഋതുവര്‍ണ്ണനയില്‍ മഴയെക്കുറിച്ചുള്ള ധാരാളം വര്‍ണ്ണനകലുണ്ട് .അതുപോലെ ചെറുശ്ശേരിയുടെ കുചേലസദ്‌ഗതിയും കുഞ്ചന്‍നമ്പ്യാരുടെ ഗോവര്ധന ചരിതവുമെല്ലാം പഴയകാല മഴക്കവിതകളാണ് . എന്നാല്‍ ഷീജ വക്കം , ധന്യാരാജ് എന്നിവരുടെ കവിതകള്‍ എനിക്ക് ഇഷ്ട്ടപ്പെട്ടു . ആര്‍ക്കും പെട്ടെന്ന് മനസ്സിലാക്കാന്‍ കഴിയുന്ന തരത്തിലുള്ള ഭാഷ അതാണ്‌ പ്രത്യേകത . പഴയ കാല കവിതകളില്‍ ചിലത് നമുക്ക് മനസ്സിലാക്കാന്‍ പ്രയാസമാണ് . പഴയകാല കവിതകളെയും ആധുനിക കവിതകളെയും തമ്മില്‍ വിശകലനം ചെയ്യാന്‍ ഈ പുസ്തകം പര്യാപ്തമാണ് . 
                        ഈ പുസ്തകത്തിലെ  എല്ലാ ചിത്രങ്ങളും വിഷയത്തോട് നീതി പുലര്‍ത്തുന്നു . പലതും ഫോട്ടോകളാണ് . കൊടിയ വേനലില്‍കരിഞ്ഞുണങ്ങിയ മരത്തിലെ ഒരു ശാഖയിലിരുന്നു ദൂരെയുള്ള മേഘങ്ങളെ കണ്ണിമവെട്ടാതെ നോക്കുന്ന ഒരു പക്ഷിയുടെ ചിത്രവും പുതുമഴയില്‍ തുള്ളിക്കളിക്കുന്ന ഒരു കുട്ടിയുടെ ചിത്രവും എനിക്ക് ഏറെ  ഇഷ്ട്ടപ്പെട്ടു . 
ഈ പുസ്തകത്തിന്റെ ആമുഖകുറുപ്പില്‍ പറഞ്ഞിരിക്കുന്നത് പോലെ 
മഴ ഒരു വലിയ പുസ്തകമാണ് .....
വിശേഷാവസരങ്ങളില്‍ 
അധികമായി വായിക്കപ്പെടുന്ന 
വിശുദ്ധ ഗ്രന്ഥമാണ് .........
                      മലയാളിയുടെ ജീവിതത്തിന്റെ ഭാഗം  തന്നെയായ മഴയുടെ സമൃദ്ധിയും പ്രളയവും ഈ പുസ്തകത്തിലൂടെ നമ്മുടെ ഹൃദയത്തിലേയ്ക്ക് ഒഴുകിയെത്തുന്നു . ഇതു വായിച്ചുകഴിയുമ്പോള്‍ ലഭിക്കുന്ന മഴയനുഭവം ഒന്ന് വേറെ തന്നെയാണ് . ഈ പുസ്തകം കണ്ടെത്തി വായിക്കൂ....... എന്റെ അനുഭവങ്ങള്‍ നിങ്ങളിലേയ്ക്കും പകരട്ടെ .......
                                                                തയ്യാറാക്കിയത് 
   
                   ആര്‍ച്ച                                                       VII A

2 comments:

  1. നന്നായി എഴുതി ഈ മിടുക്കി .പുസ്തകത്തെ ക്കുറിച്ചുള്ള നിലപാടുകളും അഭിപ്രായങ്ങളും ഏറെ നന്ന് .വാക്കുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ സൂക്ഷ്മത ഇനിയുമാവാം എന്ന് എന്‍റെ അഭിപ്രായം .പ്രളയം "ഒഴുകി എത്തുക യാണോ ..അതോ പാഞ്ഞു മറിഞ്ഞു വരികയാണോ...എന്നത് പോലുള്ളവ അപ്പോള്‍ മഴയുടെ ഭിന്ന ഭാവങ്ങള്‍ വെളിവയ്ക്കാന്‍ കൂടുതല്‍ എളുപ്പ മാകില്ലേ?കവിതകളുടെ സ്വഭാവവും ഇതൊരു ആലോചനയാണ് കേട്ടോ ..എഴുത്ത് തുടരുക അഭിനന്ദനങ്ങള്‍ .

    ReplyDelete
  2. ആര്‍ച്ച എന്റെ കയ്യിലും മഴയും മഴപ്പുസ്തകവും ഉണ്ട്. നാം രണ്ടുപേരും വായിച്ചതും ഇഷ്ടപ്പെട്ടതും ഒരേ പോലെ ആണോ? അതറിയാനെന്താ വഴി? മഴപ്പുസ്തകത്തിലെ ആര്‍ച്ചയെ സ്വാധീനിച്ച കഥയുെ കവിതയുമേതാണ്? അമ്മേ വരൂ വെക്കെ വെളിയിലേക്കല്ലെങ്കിലീ മഴ തോര്‍ന്നു പോമേ... എന്നു ബാലാമണിയമ്മ എഴുതിയത് ഇഷ്ടമായില്ലേ? മഴയെ കുട്ടികാണുന്നതും മുതിര്‍്നവര്‍ കാണുന്നതും ഒരേ പോലെ അല്ല. നല്ല നല്ല എത്ര വരികള്‍ കവിതകളില്‍..പെരും തേനീച്ചക്കൂടു പോലുളള കാറെന്റെ കണ്ണില്‍ തങ്ങി എന്ന് മറ്റൊരു കവി.പുലരിയെത്തുമ്പോള്‍ മുഖം തുച്ചുളള ചിരിയും തിടുക്കവും നാട്യവും ഞാനറിയും എന്നു സുഗതകുമാരി എഴുതുമ്പോള്‍ മഴയുടെ വിങ്ങല്‍.. ആര്‍ച്ചയുടെ ഒരു കുറിപ്പുകൂടി ഞാന്‍ പ്രതീക്ഷിക്കുന്നു. മഴപ്പുസ്തകത്തിലെ പെയ്ത്തനുഭവം അതിലുണ്ടാകുമല്ലോ

    ReplyDelete